നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാതിരിക്കുന്നതിനെതിരെയും മാധ്യമങ്ങളുടെ ഉദാസീന നടപടികൾക്കെതിരെയും വിമർശനവുമായി വനിതാ സിനിമാപ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ്.

 

ഫേസ്ബുക്കിലൂടെയായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ നീതിനിർവ്വഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമോയെന്ന് ഡബ്ല്യൂ.സി.സി ചോദിച്ചു. ഇന്റർവ്യൂവിൽ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കിൽ കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെയെന്നും അവർ ചോദിച്ചു.

ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ഡബ്ല്യൂ.സി.സി ചോദിക്കുന്നു. എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ലെന്നും അവർ ചോദിച്ചു.

നീതിക്കായി പോരാടുന്നതിന്റെ വേദനയും സംഘർഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോൾ തന്നെ, ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ സത്യം അറിയുന്നതിന് ചോദ്യങ്ങൾ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് തങ്ങൾ കരുതുന്നുവെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.