സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയായി മാറിയ ഒരു ചലച്ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ നടി സീനത്ത് പങ്കുവെച്ച കുറിപ്പാണു ചർച്ചയാകുന്നത്. ചുരുളി കണ്ട അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്. സീനത്ത് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്. “ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ചുരുളിയിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴകേട്ടപ്പോൾ ഏതായാലും തനിച്ചിരുന്നു കാണാൻ തീരുമാനിച്ചു. പലരും പറഞ്ഞിരുന്ന സിനിമയിൽ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാൽ ഒന്നും മനസിലാകുന്നില്ല എന്ന് ആ പരാതിയും എന്റെ മനസ്സിൽ ഉണ്ടായിരുന്നു അതുകൊണ്ട്തന്നെ കാണാൻ ഇരുന്നപ്പോൾ ഞാൻ വളരെ ശ്രദ്ധയോടെ ചുരുളിയെ കാണാൻ ശ്രമിച്ചു.

സിനിമയുടെ തുടക്കത്തിൽ പറയുന്ന നമ്പുതിരിയുടെയും മാടന്റെയും കഥയും വിടാതെ മുറുക്കെ പിടിച്ചു കൊണ്ടു ഞാൻ ഷാജീവൻ, ആന്റണി എന്ന ആ രണ്ടു പോലീസുകാർക്കൊപ്പം ചുരുളിയിലേക്ക് പോയി .റോഡരികിൽ നിർത്തിയിട്ട ഒരു ജീപ്പിലാണ് ചുരുളിയിലെക്കുള്ള യാത്ര . ജീപ്പിന്റെ ഡ്രൈവർ ശാന്തനായ ചെറുപ്പകാരൻ. യാത്രക്കാരാവട്ടെ പാവം കുറെ നാട്ടുംപുറത്തുകാർ. കളിയും ചിരിയും വർത്താനവുമായി ഉള്ള യാത്ര. ചുരുളിയിലേക്കുള്ള അപകടം നിറഞ്ഞ പാലം കടന്നപ്പോൾ ജീപ്പിൽ ഉണ്ടായിരുന്നവരുടെ ഭാവം മാറി. അപ്പോൾ മനസ്സിലായി ഇതൊരു വേറെ ലെവൽ ലോകമാണ് കാണാൻ പോകുന്നതെന്ന് – കാണുന്നതെന്നും . പിന്നീട് ഞാൻ ഓരോ ഫ്രയിമും വളരെ ശ്രദ്ധയോടെ കണ്ടു – ശെരിക്കും പറഞ്ഞാൽ ആ സിനിമ തീരുന്നവരെ ഞാൻ മറ്റൊരു ലോകത്തു എത്തിപ്പെട്ടു . ഒരുപാട് ക്രിമിനലുകളുടെ നടുവിൽ ഞാൻ എത്തിച്ചേർന്ന പോലെ…പലതരം കുറ്റവാളികൾ ഒരുമിച്ചുച്ചേർന്ന ഒരിടം അവരുടെ അനുവാദം ഇല്ലാതെ ആർക്കു അവിടം വിട്ട് പോകാൻ പറ്റില്ലെന്ന് ആ പാലം കടന്നപ്പോൾ തന്നെ കൂടെ ഉള്ള യാത്രകാരുടെ ശരീരഭാഷയിലൂടെ വളരെ മനോഹരമായി നമ്മളെ മനസ്സിലാക്കിത്തന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

സിനിമയുടെ അവസാനം വരെ നമ്പൂരിയെയും നമ്പൂരി താലയിൽ ഏറ്റിനടന്ന മാടനെയും നമ്മൾ ഓർക്കണം. എന്നാലേ കഥയിലെ പൊരുൾ മനസിലാകൂ. ഏതാണ് നമ്പൂരി താലയിൽ ഏറ്റിയ മാടൻ എന്ന്. സൂപ്പർ. സിനിമ തീർന്നിട്ടും കുറെ സമയത്തേക്ക് എനിക്ക് പുറത്തു പോകാൻ പറ്റാതെ ഞാൻ ആ കുറ്റവാളികളുടെ നടുവിൽ പെട്ട ഒരു അവസ്ഥ. അതാണ്‌ ചുരുളി. അവിടെ പോയ ആരും പുറത്തു പോയിട്ടില്ല അവരിൽ ഒരാളായി ജീവിക്കും അതെ പറ്റു. ഇനിയും അവിടെ പോലീസ്കാർ വരും. മാടനെ തലയിൽ ചുമന്നു- മാടൻ കാണിക്കുന്ന വഴിയിലൂടെ മാടനെ തിരഞ്ഞു നടക്കുന്ന നമ്പൂരിയെപോലെയുള്ള പോലിസ് വരും..വീണ്ടും വീണ്ടും കഥ തുടരും. അതാണ്‌ ചുരുളി. ചുരുളിയിലെ ഓരോ കഥാപാത്രവും സൂപ്പർ. അഭിനയിച്ചവർ എല്ലാവരും മനോഹരമായി. എന്തിനു രണ്ടോ മൂന്നോ സീനിൽ വന്ന ചുവന്ന കുപ്പായവും മുണ്ടും ഉടുത്ത ആന്റണിയെ ചികിൽസിച്ച പുരുഷന്റെ കരുത്തുള്ള സ്ത്രീ കഥാപാത്രം സിനിമക്കു വലീയ കരുത്തു നൽകി. ജോജു-സൗബിൻ -വിനയ് ഫോർട്ട്-ചെമ്പൻ വിനോദ് – ജാഫർ ഇടുക്കി എല്ലാവർക്കും അഭിനന്ദനങ്ങൾ.

ഒന്നുകൂടി പറയട്ടെ ഇതൊരു തെറി പറയുന്ന സിനിമയായി മാത്രം കാണാതെ തീർച്ചയായും എല്ലാവരും കാണണം . പിന്നെ കുട്ടികൾക്ക് ഒപ്പം ഇരുന്നു കാണാമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. ഇതുപോലെയുള്ള ഭാഷപ്രയോഗം സിനിമയിൽ ആവശ്യാമോ? സെൻസർ പ്രശ്നം ആയില്ലേ? ഈ ചോദ്യങ്ങൾ എല്ലാം മാറ്റികൊണ്ട് ഒരു കാര്യം പറയാം. പ്രായപൂർത്തി ആയവർക്ക് കാണാൻ വേണ്ടി തന്നെയാണ് ഈ സിനിമ. സ്ക്രീനിൽ എഴുതി വച്ചിട്ടുണ്ട് (A)എന്ന്. സിനിമയിൽ തെറിപറയുന്ന സീൻ മാത്രം എടുത്ത് ആരാണ് പ്രചരിപ്പിന്നത് അപ്പോൾ അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നത്. സിനിമയെക്കാൾ വേഗത്തിൽ അവരാണ് ഇത് കുഞ്ഞുങ്ങളിൽ എത്തിക്കുന്നത്.. ഇതിൽ തെറി പറയുന്നവർ എല്ലാവരും ക്രിമനൽസ് ആണ്. പിന്നെ എന്തിനാണ് പോലീസുകാർ തെറി പറഞ്ഞു എന്ന് ചോദിച്ചാൽ. ക്രിമിനൽ സ്വഭാവമുള്ളവരെ കൈകാര്യം ചെയ്യാൻ അവരെ മാനസ്സികമായി കീഴ്പ്പെടുത്താൻ അവരെക്കാൾ വലീയ തെറി പോലീസിന്നു പറയേണ്ടി വരും. അതാണ് പോലിസ്. ചുരുളിക്കാർ പറയുന്ന തെറി -ഒന്ന് രണ്ടു വാക്കുകൾ അതിരു കടന്നു എന്ന അഭിപ്രായം എനിക്കുണ്ട് എന്നാൽ തെറിയുടെ പേരിൽ ചുരുളി കാണാത്തവർക്ക് നല്ലൊരു സിനിമ നഷ്ട്ടമാകും. അത് പറയാതെ വയ്യ.”