ഇന്ദ്രൻസ്.   മലയാളികൾ എല്ലാം ഒരേ സ്വരത്തിൽ എതിരഭിപ്രായമില്ലാതെ സ്വീകരിക്കുന്ന നടൻ. കോമഡി താരമായും വില്ലനായുമൊക്കെ മികച പ്രകടനം കാഴ്ച വെച്ച സിനിമാസ്വാദകരുടെ മനം കവർന്ന കലാകാരൻ . അഭിനയത്തിന്റെ കാര്യത്തിൽ മാത്രമല്ല ലാളിത്യത്തിന്റെ പേരിലും ഇന്ദ്രൻസ് എല്ലാവരുടെയും നെഞ്ചിൽ കയറിയിട്ടുണ്ട്. അത് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുകയാണിപ്പോൾ.   അദൃശ്യ ജാലകങ്ങൾ’ എന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രദർശനം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ നടൻ ഇന്ദ്രൻസ് സ്വീകരിക്കാനെത്തിയതിനെ കുറിച്ച് സംവിധായകൻ ഡോ. ബിജു ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെ. . താലിൻ ചലച്ചിത്ര മേളയിൽ നിന്നും തിരികെ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാൾ കാത്തു നിൽക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ ചിത്രം താലിൻ ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഡോക്ടർ ബിജുവിന്റെ കുറിപ്പ് ഇങ്ങനെ ആണ് . 

താലിൻ ചലച്ചിത്ര മേളയിൽ നിന്നും തിരികെ എത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിക്കാനായി അതിരാവിലെ അപ്രതീക്ഷിതമായി ഒരാൾ കാത്തു നിൽക്കുന്നു. രാവിലേ 4.20 നു ഫ്‌ളൈറ്റ് ലാൻഡ് ചെയ്തപ്പോൾ തന്നെ ഫോൺ ശബ്ദിക്കുന്നു . ഡോക്ടറെ ഞാൻ ഇവിടെ പുറത്തു കാത്തു നിൽക്കുന്നുണ്ട് . മറ്റാരുമല്ല  പ്രിയപ്പെട്ട ഇന്ദ്രൻസ് ചേട്ടൻ . അതിരാവിലെ എന്തിനാണ്‌ ഇന്ദ്രൻസേട്ടൻ ഇത്ര മിനക്കെട്ടു വന്നത് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം ആദ്യ മറുപടി. ഇത്രയും വലിയ ഒരു മേളയിൽ നമ്മുടെ സിനിമ പ്രദർശിപ്പിച്ചിട്ടു വരുമ്പോൾ സ്വീകരിക്കാൻ ആരെങ്കിലും വരണ്ടേ, ഞാൻ എന്തായാലും വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ട് ഡോക്ടർ ഇറങ്ങുമ്പോൾ ഒന്ന് വന്നു കണ്ടിട്ട് പോകാം എന്ന് കരുതി. സംവിധായകൻ വി സി അഭിലാഷ് ആണ് ഞാൻ വരുന്ന ഫ്‌ളൈറ്റും സമയവും ഒക്കെ ഇന്ദ്രേട്ടനെ അറിയിച്ചത് . അഭിലാഷ് ആശുപത്രിയിൽ ആയതിനാൽ എയർ പോർട്ടിലേക്ക് വരാൻ പറ്റിയില്ല. ഏതായാലും വലിയ സന്തോഷം ലോകത്തെ ഏറ്റവും പ്രശസ്തമായ ,  ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ  ഫെസ്റ്റിവൽസ്  അക്രിഡിറ്റേഷനിലെ ആദ്യ 15 എ കാറ്റഗറി മേളകളിൽ ഒന്നായ താലിനിൽ മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയും ഈ വർഷത്തെ ഒരേ ഒരു ഇന്ത്യൻ സിനിമയുമായ അദൃശ്യ ജാലകങ്ങളുടെ പ്രദർശന ശേഷം തിരികെ നാട്ടിൽ എത്തിയപ്പോൾ വെളുപ്പാൻ കാലത്തു സ്വീകരിക്കാൻ കാത്തു നിന്നത് മലയാളത്തിന്റെ ഏറ്റവും വലിയ ഒരു നടൻ … എയർപോർട്ടിൽ നിന്നും പുറത്തിറങ്ങി ഒരു തട്ടുകടയിൽ നിന്നും ചായയും കുടിച്ചു ഞങ്ങൾ യാത്രയായി…. പ്രിയ ഇന്ദ്രൻസേട്ടാ ഇഷ്ടം, സ്നേഹം ….  എന്നാണ് ഡോ. ബിജു കുറിപ്പിൽ പറയുന്നത്. 

താലിൻ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക മത്സര വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ആദ്യ മലയാള ചിത്രമായി ‘അദൃശ്യ ജലകങ്ങള്‍’ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഡോ. ബിജുവിന്റെ 14ാമത് ഫീച്ചർ ഫിലിം കൂടിയാണ് അദൃശ്യജാലകങ്ങൾ. ടൊവിനോ തോമസ് ആണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. കൂടാതെ നിമിഷ സജയനും ഇന്ദ്രൻസും ചിത്രത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മേളയിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യജാലകങ്ങളാണ്. സംവിധായകന്‍ ഡോ. ബിജു, നിര്‍മാതാവ് രാധികാ ലാവു, ടോവിനോ തോമസ് എന്നിവര്‍ എസ്‌തോണിയയില്‍ നടന്ന വേള്‍ഡ് പ്രീമിയറില്‍ പങ്കെടുത്തിരുന്നു. മലയാള സിനിമാ പ്രേക്ഷകർ ഇന്നുവരെ കാണാത്ത രൂപഭാവങ്ങളോടെ ടൊവിനോ തോമസ് എത്തുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ എന്ന് ടോവിനോ തോമസും പറഞ്ഞിരുന്നു. . അദൃശ്യ ജാലകങ്ങളുടെ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിലെ പ്രദർശനത്തോടെ സിനിമാനുഭവത്തിന്റെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണെന്ന് ടൊവിനോ.ഡോ. ബിജു എന്ന ദാർശനികൻ ഒരുക്കിയ അവിസ്മരണീയമായ യാത്രയായിരുന്നു ചിത്രമെന്നും ടൊവിനോ കുറിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ടീനാ ലോക്കിനെ ടൊവിനോ പ്രത്യേകം അഭിനന്ദിച്ചു. സിനിമയോടുള്ള ബിജുവിന്റെ  അഭിനിവേശവും മേൽനോട്ടത്തിലെ സൂക്ഷ്മതയും ഇത്തരം ചടങ്ങുകളെ അസാധാരണമാക്കുന്നുവെന്ന് ടൊവിനോ പറഞ്ഞു. മേളയുടെ ഔദ്യോഗിക മത്സര വിഭാഗത്തിൽ വേൾഡ് പ്രീമിയർ നടത്തിയ ആദ്യ മലയാള ചിത്രമായി ‘അദൃശ്യ ജലകങ്ങൾ’. ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ  ചിത്രവും അദൃശ്യജാലകങ്ങളാണ്. മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കേജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ