ഹൈദരാബാദിലെ ലുലു മാളില്‍ ജനത്തിരക്കിനിടയില്‍ മോഷണവും സംഘർഷവും. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കുക്കട്ട്പള്ളിയിലെ മാളിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.മാൾ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വന്‍ജനക്കൂട്ടം ആണ് ഉണ്ടായത് . മാളിലെ ജീവനക്കാരും സുരക്ഷാ ഉദ്യോ ഗസ്ഥരും തിരക്ക് നിയന്ത്രിക്കാന്‍ പാടുപെട്ടു.  മാളിലേക്ക് എത്തിയവരുടെ തിരക്ക് അനിയന്ത്രിതമായതോടെ പുറത്ത് റോഡില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. നിയന്ത്രണാതീതമായി എത്തിയ ജനക്കൂട്ടം സൂപ്പർ മാർക്കറ്റ് വിഭാഗത്തിലേക്ക് ഇരച്ച് കയറുകയായിരുന്നു.  ഉദ്ഘാടനത്തോട് അനുബന്ധിച്ച് വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചതും ജനത്തിരക്കിന് കാരണമാണ്. വലിയ ജനത്തിരക്ക് മുതലെടുത്ത ചിലർ ഷെല്‍ഫുകളില്‍ നിന്നും മറ്റും സാധനങ്ങള്‍ എടുത്ത് ബില്‍ ചെയ്യാതെ കഴിക്കുകയായിരുന്നു. പാതി കഴിച്ച് ഉപേക്ഷിച്ച ഭക്ഷണ സാധനങ്ങളും മറ്റും ഷോപ്പിന് അകത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ തോതില്‍ മോഷണം നടന്നതായും റിപ്പോർട്ടുണ്ട്. ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ മാളിലെ എസ്കലേറ്ററുകളുടെ പ്രവർത്തനം പോലും തടസ്സപ്പെട്ടു. ഒരുകൂട്ടം ആളുകള്‍ മനപ്പൂർവ്വം പ്രശ്നം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു എത്തിയതെന്നാണ് ദൃക്സാക്ഷികളും സുരക്ഷാ ഉദ്യോഗസ്ഥരും പറയുന്നത്. പ്രത്യേകിച്ച് പാക്കേജുചെയ്ത സാധനങ്ങളും പാനീയങ്ങളും ഇവർ ബില്‍ ചെയ്യാതെ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ചില വസ്തുകള്‍ പാക്കറ്റ് പൊട്ടിച്ച് ഉപയോഗ ശൂന്യമാക്കുകയും ചെയ്തിട്ടുണ്ട്.ഇത്തരം മോശമായ പ്രവൃത്തികള്‍ നഗരത്തിന്റെ സല്‍പ്പേര് കളയുമെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, മാളില്‍ അതിക്രമം കാട്ടിയത് തങ്ങളല്ലെന്നും  പുറത്ത് നിന്ന് എത്തിയവരാണെന്നും പരിസരവാസികളും ആരോപിക്കുന്നു.. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ തെലങ്കാനയിലെ ആദ്യ ഹൈപ്പർമാർക്കറ്റും മാളുമാണ് ഹൈദരാബാദിലേത്.


ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോളും വലിയ തിരക്കാണ് മാളില്‍ അനുഭവപ്പെടുന്നത്. താങ്ങാവുന്നതിലധികം ആളുകള്‍ ഒരേസമയം കയറിയതിനാല്‍ മാളിലെ എസ്കലേറ്ററുകള്‍ പോലും പല സമയത്തും പണി മുടക്കിയെന്ന് സോഷ്യല്‍ മീഡിയയിലെ കുറിപ്പുകളില്‍ കാണാം. അതേസമയം ഉദ്ഘാടന ദിവസം ചെറിയൊരു വിഭാഗം ആളുകളില്‍ നിന്നുണ്ടായ മോശമായ പെരുമാറ്റത്തിന്റെ പേരില്‍ കടുത്ത നടപടികളിലേക്ക് മാള്‍ അധികൃതര്‍ കടക്കില്ലെന്നാണ് സൂചന.  ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി സാന്നിധ്യത്തിൽ തെലങ്കാന ഐ ടി, വ്യവസായ മന്ത്രി കെ ടി രാമറാവുവാണ് കഴിഞ്ഞ ബുധനാഴ്ച മാൾ ഉദ്ഘാടനം ചെയ്തത്. ഹൈദരാബാദിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമായ കുക്കട്ട്പള്ളിയിലാണ് മെഗാ ഷോപ്പിംഗ് മാൾ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കെ ടി രാമറാവുവിന്റെ സന്ദർശന വേളയിൽ തെലങ്കാന സർക്കാരുമായി ഒപ്പുവച്ച നിരവധി ചർച്ചകളുടെയും ധാരണാപത്രത്തിന്റെയും ഫലമായി 500 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഞങ്ങൾ തെലങ്കാന സർക്കാരുമായി പലവട്ടം ഫലപ്രദമായ ചർച്ചകൾ നടത്തിയിരുന്നു, അവർ പദ്ധതിക്ക് അംഗീകാരം നൽകിയ വേഗത പ്രശംസനീയമാണ്. കൂടാതെ, മാള്‍ ഹൈദരാബാദിൽ ഒരു ലോകോത്തര ഷോപ്പിംഗ് അനുഭവം ഉറപ്പാക്കും. കൂടാതെ, സംസ്ഥാനത്ത് ഭക്ഷ്യ ഉൽപാദനവും കയറ്റുമതി കേന്ദ്രങ്ങളും ഉൾപ്പെടെ ഒന്നിലധികം നിക്ഷേപങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്, ” എം എ യൂസഫലി പ്രസ്താവനയിൽ പറഞ്ഞു.