രണ്ടാഴ്ച മുൻപ് രാമസിംഹൻ എന്ന അലി അക്ബറം ബിജെപി വിട്ടപ്പോൾ അടുത്തതാരെന്ന ചോദ്യമാണ് ഉയർന്നത്. അവിടം കൊണ്ടൊന്നും കൊഴിച്ചിൽ നീക്കില്ലെനായിരുന്നു അഭിപ്രായം. ഇപ്പോഴിതാ നടൻ കൃഷ്ണകുമാറും പാർട്ടി വിടാൻ പോകുന്നു എന്നാണ് പുറത്തു വരുന്ന സൂചനകൾ. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭ വേദിയിൽ കൃഷ്ണകുമാറിന് ഇടം നൽകിയില്ല. ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകരെ വേദിയില്‍ ഇരുത്തിയിട്ടും ബി.ജെ.പി. നാഷണല്‍ കൗണ്‍സില്‍ അംഗം കൂടിയായ കൃഷ്ണകുമാറിന് വേദിയിൽ ഇടമില്ലായിരുന്നു. പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്തോടുള്ള അതൃപ്തി പരസ്യമാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് ബിജെപി കേരള ഘടകത്തില്‍ നിന്ന് കലാകാരന്മാരുടെ കൊഴിഞ്ഞുപോക്ക് . സംവിധായകന്മാരായ അലി അക്ബറും രാജസേനനും നടന്‍ ഭീമന്‍ രഘുവും ബി.ജെ.പിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാറും രംഗത്തുവന്നത്. കലാകാരന്മാരെ വെറും പ്രദര്ശന വസ്തുക്കളായി മാത്രമാണ് ബിജെപി കാണുന്നതെന്നാണ് ഇവരുടെ ആരോപണം.