കുട്ടികളുടെ സുരക്ഷയ്ക്കായി കഴിയുന്നതൊക്കെ ചെയ്യാൻ മാതാപിതാക്കള്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കും വളരെ വലിയ പങ്കു തന്നെയാണുള്ളത്. ഇതിനായി ചെറിയ പ്രായത്തില്‍ തന്നെ അവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.മനസ്സാക്ഷിയെ നടുക്കുന്ന അനവധി വാർത്താകൾ ആണ് ഓരോ നിമിഷവും പുറത്തു വരുന്നത്. ആലുവയിൽ അഥിതി തൊഴിലാളികളുടെ വെറും 6 വയസ്സ് മാത്രം പ്രായമുള്ള മകളെ നിഷ്കരുണം കൊലപ്പെടുത്തിയ വാർത്തയാണ് ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി കേരളത്തെ നടുക്കുന്നത്. നിസ്സഹായരാകുന്ന കുരുന്നുകളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്ന കുറ്റവാളികൾ ആരെന്നു നമുക്ക് മുൻകൂട്ടി നിശ്ചയിക്കാനാകില്ല. അത് എവിടെ വെച്ച് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആരുമാകാം കുഞ്ഞു മക്കൾ ജാഗ്രതയോടെ കരുതിയിരിക്കുക. അത് ആണായാലും പെണ്ണായാലും സുരക്ഷയുടെ കാര്യത്തിൽ വിട്ടു വീഴ്ച പാടില്ല. മക്കൾ സ്‌കൂളില്‍ പോകുമ്പോഴും , കളിക്കാനിറങ്ങുമ്പോഴും , കൂട്ടുകാരുടേയോ ബന്ധുക്കളുടെയോ ഒക്കെ വീടുകളിൽ പോകുമ്പോഴും എന്നു വേണ്ട അവർ വീടിനു പുറത്തേയ്ക്ക് ഒന്ന് ഇറങ്ങുമ്പോൾ പോലും ഓരോ നിമിഷവും അവര്‍ സുരക്ഷിതരാണോ എന്ന ആശങ്ക രക്ഷിതാക്കളെ അലട്ടി കൊണ്ടേയിരിക്കും. പ്രേത്യേകിച്ചു ജോലിക്കായി പുറത്തു പോയി നേരം വൈകി വരുന്ന മാതാപിതാക്കളുടെ മക്കളെയാണ് അക്രമികളിൽ ഏറെപ്പേരും വലയിലാക്കുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി കഴിയുന്നതൊക്കെ ചെയ്യാൻ മാതാപിതാക്കള്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ഇക്കാര്യത്തില്‍ കുട്ടികള്‍ക്കും വളരെ വലിയ പങ്കു തന്നെയാണുള്ളത്. ഇതിനായി ചെറിയ പ്രായത്തില്‍ തന്നെ അവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. മാതാപിതാക്കളും വീട്ടിലുള്ള മുതിർന്നവരും അധ്യാപകരും ഒക്കെ കുഞ്ഞുങ്ങൾക്ക് ഇത്തരം മാർഗ നിർദേശങ്ങൾ പറഞ്ഞു കൊടുക്കണം. പ്രത്യേകിച്ച്‌, അപരിചിതരായ ആളുകളുമായി ഇടപെടുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അവരോട് കുഞ്ഞു പ്രായം തൊട്ടേ പറഞ്ഞു പഠിപ്പിച്ചു കൊടുക്കണം.

കൂട്ടുകാര്‍ പറഞ്ഞാല്‍ പോലും രക്ഷിതാക്കളില്‍ നിന്ന് ഒരു കാര്യവും മറച്ചുവയ്ക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. പലപ്പോഴും അക്രമികള്‍ രഹസ്യം സൂക്ഷിക്കാനുള്ള കുട്ടികളുടെ താത്പര്യത്തെ മുതലെടുക്കാറുണ്ട്. ഇതിന്റെ ഗൗരവവും പരണിതഫലവും പറഞ്ഞുകൊടുത്താലെ രഹസ്യങ്ങള്‍ വില്ലനാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയുള്ളു. കുട്ടികള്‍ മനസ്സ് തുറക്കുമ്പോള്‍ അവരെ പേടിപ്പിക്കുന്നതും വഴക്കു പറയുന്നതും വീണ്ടും അത്തരം സാഹചര്യങ്ങളില്‍ പേടി മൂലം രക്ഷിതാക്കളെ സമീപിക്കാതിരിക്കാൻ കാരണമാകും. അതുകൊണ്ട് സമചിത്തതയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ. അപരിചിതനായ ഒരു വ്യക്തി ഏത്രമാത്രം സ്‌നേഹത്തോടെ ഇടപെട്ടാലും അവരില്‍ നിന്ന് ഒന്നും സ്വീകരിക്കരുതെന്ന് കുട്ടിക്ക് പറഞ്ഞുകൊടുക്കണം. ഇത് കുട്ടികളെ ശീലിപ്പിക്കുകയും വേണം. വഴിയില്‍ പരിചയപ്പെടുന്ന ആളുകള്‍ നീട്ടുന്ന മിഠായികളും പലഹാരങ്ങളുമൊന്നും കണ്ട് ആകര്‍ഷിക്കപ്പെടാതിരിക്കാൻ കുട്ടികള്‍ക്ക് പരിശീലനം നല്‍കണം.പരിചയമില്ലാത്ത ആളുകള്‍ സ്പര്‍ശിച്ചാല്‍ ഉടൻ മുതിര്‍ന്നവരെ ഇക്കാര്യം അറിയിക്കണമെന്ന ചിന്ത കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ഗുഡ് ടച്ച്‌, ബാഡ് ടച്ച്‌ എന്താണെന്നും ഇത്തരം അനുഭവങ്ങള്‍ നേരിട്ടാല്‍ ഒരു കാരണവശാലും മറച്ചുവയ്ക്കരുതെന്നും അവര്‍ക്ക് പറഞ്ഞുകൊടുക്കണം. ആരെങ്കിലും പിടിച്ചുകൊണ്ടുപോകാൻ നോക്കിയാല്‍ ഉച്ചത്തില്‍ നിലവിളിച്ച്‌ സഹായം തേടണമെന്നും കുട്ടികളോട് പറയണം.സ്‌കൂളില്‍ നിന്ന് മടങ്ങുന്നവഴി അച്ഛനും അമ്മയും പറഞ്ഞിട്ട് കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് എന്നുപറഞ്ഞ് അടുത്തേക്കുവരുന്ന ആളുകളെക്കുറിച്ച്‌ കുട്ടിക്ക് അപായ സൂചന നല്‍കണം. ഇങ്ങനെ ആരെങ്കിലും സമീപിച്ചാല്‍ അവര്‍ക്കൊപ്പം പോകരുതെന്നും ഉടനെ അടുത്തുള്ള മുതിര്‍ന്നവരെ വിവരമറിയിക്കണമെന്നും കുട്ടിയെ പഠിപ്പിക്കണം. അത്തരം ആളുകളെ വിശ്വസിക്കരുതെന്നും അവര്‍ പറയുന്നതുപോലെ ചെയ്യരുതെന്നും കുട്ടിക്ക് സ്വയം തോന്നുന്ന തലത്തിലേക്ക് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തണം. എന്നാൽ ഇതേ സമയം തന്നെ വീട്ടിൽ നിന്നും കുഞ്ഞുങ്ങൾ നേരിടേണ്ടി വരുന്ന അക്രമങ്ങൾക്കും പീഠനങ്ങൾക്കും പലപ്പോഴും അവരുടെ അവസരോചിതമായ ഇടപെടൽ മാത്രം ആകും രക്ഷയാകുന്നത്.