സിനിമാ മേഖലയിൽ ലഹരി ഉപയോഗം കൂടുതൽ ആണെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. ഇതിനെ തുടർന്ന് ചില സിനിമ താരങ്ങൾക്ക് നടപടികളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരേ ശക്‌തമായ നീക്കവുമായി എത്തിയിരിക്കുകയാണ് പോലീസ്‌. ഷാഡോ പോലീസിനെയാണ് ഇതിനായി ഉത്തരവാദപ്പെടുത്തിയിട്ടുള്ളത്.

ലൊക്കേഷനില്‍ എത്തുന്ന അപരിചിതരെ നിരീക്ഷിക്കാൻ ഷാഡോ പോലീസും ലൊക്കേഷനുകളിൽ ഉണ്ടാകും. ഇതിനായി സിനിമാ മേഖലയിലുള്ളവരുടെ സഹകരണം കൊച്ചി സിറ്റിപോലീസ്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്. സെറ്റിലെത്തുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് തീരുമാനം. സംശയമുള്ളവരുടെ പേരുകള്‍ പോലീസിനു കൈമാറാനും സെറ്റിലെ ഉത്തരവാദപ്പെട്ടവരോട്‌ ആവശ്യപ്പെടും.


നിലവില്‍ ഷാഡോ പോലീസ്‌ സെറ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്‌. അതിനു പുറമേയാണ്‌ പുതിയ സംവിധാനം കൊണ്ട് വരുന്നത് . അപരിചിതര്‍ സിനിമാ മേഖലയില്‍ ലഹരിയിടപാട്‌ നടത്തുന്നുവെന്ന അറിവിലാണ്‌ പുതിയ നടപടികള്‍.സിനിമാ മേഖലയില്‍ ലഹരി വിതരണം ചെയ്യുന്നവരുടെ രഹസ്യവിവരശേഖരണവും പോലീസ്‌ നടത്തുന്നുണ്ട്‌. സംശയമുള്ളവരുടെ പേരുകള്‍ നല്‍കാന്‍ സിനിമാ സംഘടനകളോട്‌ പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനായി സംഘടനകള്‍ക്ക്‌ നോട്ടീസ്‌ നല്‍കിക്കഴിഞ്ഞതായി സിറ്റി പോലീസ്‌ അറിയിച്ചു.

സെറ്റില്‍ പുതുതായി ജോലിക്കെത്തുന്നവരെക്കുറിച്ച്‌ സംശയമുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്‌. ഇത്തരക്കാരുടെ മുന്‍കാല ചരിത്രം പോലീസ്‌ പരിശോധിച്ച്‌ സിനിമാസംഘടനകള്‍ക്കു കൈമാറും.എന്നാല്‍, സെറ്റിലെ ഷാഡോ പോലീസിങ്ങിനെ ഫെഫ്‌ക എതിര്‍ക്കുകയാണ്‌. സിനിമാ സെറ്റുകളിലെ പോലീസ്‌ നടപടികള്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ബാധിക്കുമെന്ന്‌ തൊഴിലാളി സംഘടനകള്‍ അഭിപ്രായപ്പെടുന്നു. പോലീസിന്റെ പുതിയ നടപടിയെ ഫെഫ്‌ക സ്വാഗതം ചെയ്‌തിട്ടുണ്ട്‌.