ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമ ഒ.ടി.ടി പിൻവലിക്കണമെന്ന് ആവശ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. എസ്. നുസൂർ. സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ സാസംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് നുസൂർ പറഞ്ഞു.

‘ഒ.ടി.ടി പ്ലാറ്റ്ഫോമിൽ എ സർട്ടിഫിക്കറ്റ് ഉള്ള സിനിമകൾ റിലീസ് ചെയ്യാൻ അനുമതി നൽകരുത്. തീയേറ്ററുകളിൽ ഈ സിനിമകൾ കാണാൻ കുട്ടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ല എന്നത് കേന്ദ്ര സർക്കാറും സെൻസർ ബോർഡും മനസിലാക്കണം.

ചുരുളി എന്ന സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ആയതിനാൽ ആ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്നും അടിയന്തിരമായി പിൻവലിക്കണം’ നുസൂർ പറഞ്ഞു.സിനിമക്കെതിരെ ഫേസ്ബുക്കിലും നുസൂർ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

‘ദയവുചെയ്ത് അസഭ്യം കേൾക്കാൻ ആഗ്രഹമില്ലാത്ത ആളുകൾ ഈ വീഡിയോ കാണരുത്. ചിലർ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും. പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം. ഞങ്ങൾ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും. ‘ബിരിയാണി’ സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മൾ.സെൻസർ ബോർഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നൽകിയത് എന്ന് മനസിലാകുന്നില്ല.

വിവാദമുണ്ടാക്കി മാർക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം. അതിന് സെൻസർ ബോർഡംഗങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടോ?എ സർട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ വരുമ്പോൾ സെൻസർബോർഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോൾ മൊബൈലുകളാണെന്ന് ഓർക്കണം’. നുസൂർ കുറിച്ചു.

ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഭ്രാന്തമായ പ്രവചനാതീതമായ അനുഭവമാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങൾ പലപ്പോഴും നൽകുന്നത്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. ആരംഭം മുതൽ അവസാനം വരെ വിട്ടുപോരാൻ തോന്നാത്തവിധം ഒരുതരം ഉന്മാദാവസ്ഥയിലൂടെയാണ് ചുരുളി കടന്നുപോകുന്നത്. പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി എസ്.ഹരീഷാണ് ചുരുളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.